തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നു

 തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരാൻ സാധ്യതയേറുന്നു

    ഒരു പതിറ്റാണ്ടായി ഉറങ്ങിക്കിടക്കുന്ന തിരുവനന്തപുരം മെട്രോയെപ്പറ്റി വീണ്ടും വാർത്തകൾ വന്നിരിക്കുകയാണ്. കൊച്ചി മെട്രോ എം.ഡി ആയി ശ്രീ ലോക്നാഥ് ബെഹ്റ നിയമിക്കപ്പെട്ട ശേഷം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.


തിരുവനന്തപുരം ലൈറ്റ് മെട്രോ

    പള്ളിപ്പുറം ടെക്നോ സിറ്റി മുതൽ കരമന വരെ 21.48 കി.മീ ദൂരം വരുന്നതാണ് മെട്രോയുടെ പാത. 4673 കോടിയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. തൂണുകളിലൂടെയും ഇരുമ്പ് പാളങ്ങളിലൂടെയും ഓടുന്ന ചെറിയ കോച്ചുകളാണ് ഇതിൽ വരുന്നത്. ഇതിനായി വ്യാപകമായി സ്ഥല മേറ്റെടുക്കേണ്ട ആവശ്യം വരുന്നില്ല. റോഡുകളിലെ നടുവിൽ മീഡിയനുകളിൽ സ്ഥാപിച്ചിരിക്കുന്ന തൂണുകളിലൂടെയായിരിക്കും ഇതിൻ്റെ സഞ്ചാരം.


ഇപ്പോഴത്തെ സാഹചര്യം

    ലൈറ്റ് മെട്രോയെപ്പറ്റി കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ്(KRTL) 2021 ൽ പുതുക്കിയ പ്രോജക്ട് റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോയുടെ പ്രവർത്തനം കേരള മെട്രോ റെയിൽ ലിമിറ്റഡ്(KMRL)ആയിരിക്കും നിയന്ത്രിക്കുക. ഇതിൽ ഉള്ളൂർ ഭാഗത്ത് അലൈൻമെൻ്റിൽ മാറ്റങ്ങൾ വരുത്താനും ആലോചിക്കുന്നുണ്ട്. നിർമാണ സാമഗ്രികളുടെ വിലയിൽ ഉണ്ടായ ഭീമമായ വർദ്ധനവ് പദ്ധതിയ്ക്കായി തയ്യാറാക്കിയ തുകയിൽ വ്യതാസം വരുത്തേണ്ടി വരുന്നതിന് ഇടയാക്കും. ഇതിനായി കൂടുതൽ പഠനങ്ങൾ നടത്തേണ്ടി വരും.

    കേന്ദ്ര സർക്കാരിൻ്റെ മാനദണ്ഡമനുസരിച്ച് പൊതു സ്വകാര്യ പങ്കാളിത്തം (പി.പി.പി) രീതിയിൽ ആയിരിക്കണം പദ്ധതികൾ നടപ്പിലാക്കേണ്ടത്. അതിനാൽ പദ്ധതി പുതുക്കി നിശ്ചയിച്ചാൽ മാത്രമേ കേന്ദ്രത്തിൻ്റെ അനുമതി ലഭിക്കുകയുള്ളൂ. നേരത്തേ പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ നിർമാണത്തിന് അനുമതി നൽകിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം, സ്വകാര്യ നിക്ഷേപം, ദീർഘകാല വിദേശ വായ്പ എന്നിവയിലൂടെ പണം സമാഹരിക്കാനാണ് ആലോചിക്കുന്നത്. ഭൂമിയേറ്റെടുക്കുനനതിലും, മറ്റു പ്രവർത്തനങ്ങൾക്കുമായി 2178 കോടി സംസ്ഥാന സർക്കാർ മുടക്കേണ്ടി വരും.

    മെട്രോയുടെ ഡിപ്പോയ്ക്കും യാർഡിനുമായി തിരുവനന്തപുരത്ത് നേരത്തേ സ്ഥലം ഏറ്റെടുത്തിരുന്നു. ഇതിൻ്റെ ഭാഗമായി വരുന്ന പട്ടം, ഉള്ളൂർ, ശ്രീകാര്യം മേൽപ്പാലങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിൽ ശ്രീകാര്യം മേൽപ്പാലത്തിൻ്റെ സ്ഥലം ഏറ്റെടുത്ത് പൊളിക്കൽ നടപടികളും തുടങ്ങിയിരിക്കുകയാണ്. തമ്പാനൂരിൽ വരുവാൻ ഉദ്ദേശിക്കുന്ന മൂന്നു നില മേൽപ്പാലത്തിൻ്റെ ഡിസൈനിന് അംഗീകാരവും ലഭിച്ചിട്ടുമുണ്ട്.

    ഇപ്പോൾ നിശ്ചയിച്ച കരമന-പള്ളിപ്പുറം റൂട്ടിൽ വിമാനത്താവളത്തിലേയ്ക്കും, ടെക്നോ പാർക്കിലേക്കും ഒരു ലൂപ്പ് കൂടി ഉൾപ്പെടുത്തുമെന്ന് കൊച്ചി മെട്രോ എം.ഡി. ലോക് നാഥ് ബെഹ്റ അറിയിച്ചിരിക്കുകയാണ്. ഇതിനായി ഡി.പി.ആർ പുതുക്കി കേന്ദ്രത്തിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും എന്നും അദ്ദേഹം പറയുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ 2 വർഷത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. ടെക്നോപാർക്കിലേക്ക് മെട്രോ എത്തുന്നതോടെ യാത്രാ സൌകര്യവും വർദ്ധിക്കും.

    ടെക്നോപാർക്കിൻ്റെ ഇപ്പോഴുള്ള 3 ഫേസുകളെ ബന്ധിച്ച് സ്റ്റേഷനുകൾ ഉണ്ടാകും. ടെക്നോപാർക്ക്, ഇൻഫോസിസ്, ടെക്നോപാർക്ക് ഫേസ്-3 എന്നിവിടങ്ങിലായി 360 ഐ.ടി.കമ്പനികൾ നിലവിൽ പ്രവർത്തിച്ചു വരുന്നു. ഒന്നര ലക്ഷത്തോളം പേർ ദിനവും കഴക്കൂട്ടത്ത് എത്തുന്നുവെന്നാണ് കണക്ക്.

ഇനിയുള്ള കടമ്പകൾ

    കേന്ദ്രാനുമതി നേടിയെടുക്കുക, പട്ടം-ഉള്ളൂർ-ശ്രീകാര്യം മേൽപ്പാലങ്ങളുടെ പണി പൂർത്തിയാക്കുക. തമ്പാനൂരിലെ 3 നില ഓവർ ബ്രിഡ്ജിൻ്റെ നിർമ്മാണം റെയിൽവേയുമായി ചേർന്ന് പൂർത്തിയാക്കുക. ബൈപാസിൻ്റെ മധ്യത്തിലൂടെയോ മുകളിലൂടെയോ തൂണുകളും പാലങ്ങളും നിർമിച്ച് മെട്രോ ഓടിക്കാൻ സംവിധാനം ഉണ്ടാക്കുക.

മറ്റു വസ്തുതകൾ

    2011ലെ സെൻസസ് പ്രകാരം തിരുവനന്തപുരവും കോഴിക്കോടുമാണ് മെട്രോയ്ക്കായി തിരഞ്ഞെടുത്ത്. പക്ഷെ കൊച്ചിയിലാണ് നിർമാണം നടത്തിയത്. നഷ്ടത്തിലോടുന്ന കൊച്ചിയെക്കാളും 40% അധികം ജനസംഖ്യ തിരുവനന്തപുരത്തുണ്ട്. പക്ഷെ ലോകമെമ്പാടും പൊതു ഗതാഗതത്തിലൂടെയുള്ള വരുമാനം മെച്ചപ്പെട്ട നിലയിലല്ല എന്നതാണ് മറ്റൊരു വസ്തുത. ആറ്റിങ്ങൽ, നെയ്യാറ്റിൻകര, പേരൂർകട എന്നീ ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ കൂടി ഇതിൻ്റെ പരിധിയിൽ വന്നാൽ കൂടുതൽ ലാഭകരമാകും. രാജ്യം മുഴുവനുമുള്ള മെട്രോകൾ വലിയ ലാഭമില്ലാത്ത അവസ്ഥയിൽ തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്രാനുമതി ലഭിക്കുന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. സംസ്ഥാന സർക്കാരിൻ്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ കൂടി പരിഗണിക്കുമ്പോൾ സ്ഥിതി പ്രതീക്ഷാവഹം അല്ല. തിരുവനന്തപുരം ഇപ്പോഴും മെട്രോയ്ക്ക് തയ്യാറാണ് എന്നത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. പകരം കൂടുതൽ മേൽപ്പാലങ്ങളും, ഇലക്ട്രിക് ബസുകളുമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍