സംസ്ഥാനം ലഹരിയുടെ പിടിയിൽ. പരിശോധന കർശനമാക്കുന്നു.
ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ മലയാളികളെ ഞെട്ടിക്കുകയാണ്. പണ്ടെങ്ങുമില്ലാത്ത വിധം കേരളമാകെ ലഹരി മാഫിയ പിടി മുറുക്കിയിരിക്കുന്നു. സർക്കാർ തലത്തിൽ ശക്തമായ നടപടികൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. സിന്തറ്റിക് ഡ്രഗ്ഗുകളുടെ അമിതമായ വരവും, അതിനോടനുബന്ധിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളും നാൾക്കു നാൾ വർദ്ധിച്ചു വരുന്നു.
സ്കൂൾ വിദ്യാർത്ഥികൾ മുതൽ 18 നും 28നും ഇടയിലുള്ള ചെറുപ്പക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ലഹരിയ്ക്ക് അടിമകളായി ക്കഴിഞ്ഞിരിക്കുകയാണ്. തങ്ങളുടെ മക്കൾ ഇതിലേയ്ക്ക് വഴുതി വീഴുന്നത് പെട്ടന്ന് തിരിച്ചറിയാൻ കഴിയാതെ മാതാപിതാക്കളും ഭയചകിതരായി കഴിയുകയാണ്. മക്കളിലുണ്ടാകുന്ന ചെറു സ്വഭാവ വൈകല്യങ്ങൾ ലഹരിയുടെ ഫലമായി ഉണ്ടാകുന്നതാണോ എന്ന് പെട്ടന്ന് തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നില്ല.
ലഹരി വരുന്ന വഴികൾ
2000 രൂപ മുതൽ 20,000 രൂപ വരെ ഗ്രാമിന് വില വരുന്ന സിന്തറ്റിക് ലഹരി വസ്തുക്കളാണ് ഇപ്പോൾ പിടിക്കപ്പെടുന്നവയിൽ കൂടുതലും. കഞ്ചാവിൻ്റെ വരവും കൂടുകയാണ്. ആന്ധ്രാപ്രദേശിലെ ആദിവാസി ഊരുകളിൽ കൃഷി ചെയ്യുന്നവ റോഡുമാർഗ്ഗം തലസ്ഥാനത്തെത്തിച്ച് ചില്ലറ വ്യാപരത്തിനായി കാരിയർമാർ മുഖേന ആവശ്യക്കാർക്ക് എത്തിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും, വാട്സാപ്പ് ഗ്രൂപ്പുകളും പല പേരിൽ ഇതിനായി പ്രവർത്തിക്കുന്നു. ഒരു വലിയ മഞ്ഞു മലയുടെ അറ്റം മാത്രമാണ് പിടിക്കപ്പെടുന്നത്.
കഞ്ചാവ്, സ്പിരിറ്റ്, അനധികൃത മദ്യം, എം.ഡി.എം.എ, ഹഷീഷ് ഓയിൽ എന്നിവ തലസ്ഥാനത്ത് വ്യാപകമായി എത്തിച്ചേരുന്നു. ഇത് തടയാൻ പോലീസും എക്സൈസും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കടൽ മാർഗം വലിയ ബോട്ടുകൾ, കണ്ടെയ്നർ എന്നിവയിലൂടെയാണ് സിന്തറ്റിക് ലഹരികൾ എത്തിച്ചേരുന്നത്. പച്ചക്കറി, മറ്റ് അത്യാവശ്യ സാധനങ്ങൾ കയറ്റി വരുന്ന ലോറികൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയീലൂടെയാണ് പലതും ഇവിടേയ്ക്ക് എത്തുന്നത്. തമിഴ്നാട് നിന്നും വരുന്ന വോൾവോ ബസുകൾ മറ്റ് വാഹനങ്ങൾ എന്നിവയിലൂടെ ഏജൻ്റുമാർ ലഹരി വസ്തുക്കൾ ഇവിടേയ്കക്ക് എത്തിക്കുന്നത് ഫലപ്രദമായി നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല.
എക്സൈസ് പരിശോധന കർശനമാക്കി
അന്യസംസ്ഥാന പോലീസ്,എക്സൈസ് വകുപ്പ് എന്നിവരുടെ ഏകോപനത്തോടെയുള്ള പരിശോധന കർശനമാക്കും. 15 അതിർത്തികളിൽ ബോർഡർ പട്രോളിംഗ് നടത്തും. അമരവിള ചെക്ക്പോസ്റ്റിൽ കൂടുതൽ പേരെ നിയോഗിക്കും.
- സ്നിഫർ വിഭാഗത്തിലുള്ള നായ്ക്കളുടെ സേവനം പരിശോധനയ്ക്കായി ഉപയോഗപ്പെടുത്തും.
- താലൂക്ക് തല കൺട്രോൾ റൂമൂകൾ തയ്യാറാക്കും.സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന പുതിയ നിരീക്ഷണ സംഘത്തെ നിയോഗിക്കും
- ഡെപ്യൂട്ടി അസിസ്റ്റൻ്റ് കമ്മീഷണറുടെ നോതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡുകളെ നിയോഗിക്കും
- എല്ലാ റോഡുകളിലും,ദേശീയ പാതയിലും മുഴുവൻ സമയ വാഹന പരിശോധനകൾ നടത്തും.
നടപടികൾ ഒരുപാട് നടത്തുന്നുണ്ടെങ്കിലും ലഹരി കടത്ത് നിർബാധം തുടരുന്നു എന്ന വസ്തുത നിലനിൽക്കുന്നു. ഒരാൾ പിടിക്കപ്പെട്ടാൽ അതിനു പകരം കൂടുതൽപേർ രംഗത്തു വരുന്നു. ജയിലുകളിൽ കഴിയുന്ന കൊടും കുറ്റവാളികൾ, അവിടെയിരുന്ന് ഈ സംഘത്തെ നായന്ത്രിക്കുന്നുവെന്നതും വരുന്ന വാർത്തകളിൽ വ്യക്തമാണ്. സമൂഹത്തെ ബാധിച്ചിരിക്കുന്ന ഈ മഹാവിപത്തിനെ നിയന്ത്രിക്കാൻ സർക്കാരും, നിയമസംവിധാനങ്ങളും, പൊതുജനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങൾ നിരന്തരമായി നടത്തേണ്ട കാലമാണിത്.
0 അഭിപ്രായങ്ങള്‍