സ്മാർട്ട് റോഡുകൾ മേയ് മാസം തന്നെ പൂർത്തിയാക്കാൻ കർശന നിർദ്ദേശം

 സ്മാർട്ട് റോഡുകൾ മേയ് മാസം തന്നെ പൂർത്തിയാക്കാൻ കർശന നിർദ്ദേശം

    ആകെ താറുമാറായ സ്മാർട്ട് റോഡ് പദ്ധതി മേയ് 31 ന് മുൻപ് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ നടത്തിപ്പുകാരായ തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ജൂൺ മാസത്തിൽ സ്കൂളുകൾ തുറക്കുന്നതിനു മുൻപേ തന്നെ ഇത് പൂർത്തിയാക്കാനാണ് നിർദ്ദേശം.

smart road trivandrum

    മന്ത്രി എം.ബി.രാജേഷിൻ്റെ സാന്നിദ്ധ്യത്തിൽ കൂടിയ യോഗത്തിൽ എത്രയും വേഗത്തിൽ പണി പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിർമാണ പുരോഗതി എല്ലാ ആഴ്ചയിലും സർക്കാരിനെ നേരിട്ട് അറിയിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ സിറ്റി കോർപ്പറേഷൻ്റെ 16 റോഡുകളിലാണ് പണി നടക്കുന്നത്. മൊത്തം 40 റോഡുകൾ ഉണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ പണി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സ്മാർട്ട് സിറ്റി അധികൃതർ വ്യക്തമാക്കുന്നത്. 

    കേരള റോഡ് ഫണ്ട് ബോർഡിൻ്റെ കീഴിലുള്ള മാനവീയം വീഥി റോഡ്, കലാഭവൻ മണി റോഡ്, അയ്യങ്കാളി ഹാൾ-സംസം ജംഗ്ഷൻ റോഡ് എന്നിവയുടെ പണിയും മേയ് മാസം തന്നെ തീരും എന്നാണ് കരുതുന്നത്. ഇതിൽ മാനവീയം വീഥി റോഡിൻ്റെ പണി ആണ് നഗരസഭയ്ക്ക് എറ്റവും കൂടുതൽ നാണക്കേടുണ്ടാക്കിയത്. അതിൻ്റെ പൂർത്തീകരണത്തിനായി പുതിയ കരാറുകാർ എത്തി എന്നു പറയുന്നു.

    സ്മാർട്ട് റോഡ് പദ്ധതിയിലെ ഏറ്റവും നീളം കൂടിയ റോഡായ ആൽത്തറ-അട്ടക്കുളങ്ങര റോഡിൻ്റെ പണിക്കായുള്ള ടെൻഡർ ഉടനെ തുറക്കും. മഴക്കാലം വരുന്നതിനു മുൻപ് തന്നെ എല്ലാ പാച്ച് വർക്കുകളും നടത്തി റോഡ് സഞ്ചാരയോഗ്യമാക്കും എന്നാണ് അധികൃതർ പറയുന്നത്. 2023 ജൂൺ മാസം പൂർത്തിയാകേണ്ട ഒന്നായിരുന്നു ഈ റോഡ്. രണ്ട് ഘട്ടങ്ങളായാണ് ഈ റോഡ് നിർമാണം പൂർത്തിയാക്കേണ്ടത്. ഒന്നാം ഘട്ടത്തിൽ ആൽത്തറ മുതൽ തൈക്കാട് വനിത-ശിശു ആശുപത്രി വരെയും, രണ്ടാം ഘട്ടത്തിൽ അവിടം മുതൽ അട്ടക്കുളങ്ങര വരെയും ആണ് പണി നടത്തുന്നത്. ഇതിനോടൊപ്പം വഴുതക്കാട് ജംഗ്ഷനും നവീകരിക്കും.

    തിരുവനന്തപുരം നഗര ഹൃദയത്തിലെ പ്രധാന റോഡുകൾ ഇത്തരത്തിൽ ശോചനീയാവസ്ഥയിൽ കിടക്കുന്നത് സർക്കാരിന് വളരെയധികം നാണക്കേടുണ്ടാക്കിയ ഒന്നാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയും, കൃത്യമായ മേൽനോട്ടമില്ലായ്മയുമാണ് ഈ അവസ്ഥയ്ക്ക് കാരണമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍