എം.സി.റോഡിലെ കുരുക്കിന് പരിഹാരം ഗ്രീൻഫീൽഡ് ഹൈവേ
വീതികുറഞ്ഞ റോഡും അപകടകരമായ വളവുകളും നിറഞ്ഞ എം.സി.റോഡിലൂടെയുള്ള യാത്ര വളരെയധികം അപകടം നിറഞ്ഞതാണ്.
പ്രധാന ജംഗ്ഷനുകളായ മണ്ണന്തല, വട്ടപ്പാറ, വെമ്പായം, കന്യാകുളങ്ങര എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് അതിഭീകരമാണ്. 240 കി.മീ.ദൈർഘ്യമുള്ള എം.സി.റോഡിലെ 40 കി.മീ. വരുന്ന ഭാഗം തിരുവനന്തപുരത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടൊപ്പം പ്രഖ്യാപിച്ചിരുന്ന വെഞ്ഞാറമൂട് മേൽപ്പാലത്തിൻ്റെ ടെൻഡർ നടപടികളും തുടങ്ങിയിട്ടില്ല.
കുത്തനെയുള്ള വളവുകൾ, വീതികുറഞ്ഞ റോഡ്, മറുവശം കാണാനാകാത്ത വളവുകൾ തുടങ്ങിയവ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. പതിവായി അപകടങ്ങൾ നടക്കുന്ന പല ഭാഗങ്ങളും ഈ റോഡിൽ ഉണ്ട്. അനധികൃത പാർക്കിംഗ്, റോഡ് കൈയ്യേറിയുള്ള കച്ചവടം എന്നിവയും പ്രശ്നങ്ങളാണ്. കാൽട യാത്രക്കാർക്ക് നടപ്പാതകൾ ഇല്ലാത്തതും, വാഹനസ്റ്റാൻഡുകളുടെ സാന്നിദ്ധ്യവും സ്ഥിതി വഷളാക്കുന്നു.
ഇതിനെല്ലാം പരിഹാരമായി മുന്നോട്ടു വന്ന ആശയമാണ്, ഗ്രീൻ ഫീൽഡ് ഹൈവേ. എം.സി.റോഡിന് സമാന്തരമായി നാലുവരി പാത എന്നതായിരുന്നു ഇതിൻ്റെ പിന്നിലെ ഉദ്ദേശം. സംസ്ഥാന സർക്കാർ ഇതിനായി കേന്ദ്ര സർക്കാരിന് വിവരങ്ങൾ കൈമാറിയിരുന്നു. ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശയപാതയാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്നുള്ള പദ്ധതിയാണിത്. 75% കേന്ദ്രവും 25% സംസ്ഥാനവും ചേർന്ന് 6800 കോടി രൂപ ചിലവിൽ നിർമ്മാണം നടത്തും എന്നതാണ് രീതി. ഇതിനായുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൻ്റെ അംഗീകാരം ഇപ്പോഴും ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.
തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീളുന്നതാണ് ഈ ഹൈവേ. കൊട്ടാരക്കര, കോട്ടയം ജില്ല എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ എം.സി.റോഡ് സംസ്ഥാന ഹൈവേ ആണ്. സ്ഥലമേറ്റെടുപ്പ് പ്രശ്നങ്ങൾ കാരണം വീതി കൂട്ടാൻ സാധിക്കാത്തതിനാലാണ് എം.സി.റോഡിന് സമാന്തരമായി ഗ്രീൻ ഫീൽഡ് ഹൈവേ എന്ന ആശയം മുന്നോട്ടു വന്നത്.
ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇതിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികളും തുടങ്ങിയിരുന്നു.
ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെ ഒഴിവാക്കി ഹൈവേ നിർമിക്കാനായി ഹൈവേ എൻജിനീയറിംഗ് കൺസൾട്ടൻ്റ് വിഭാഗം സർവേ നടത്തിയിരുന്നു. ഡിസൈൻ പ്രകാരം ഈ ഹൈവേ നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, കോന്നി, കുമ്പളപ്പൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ മലയാറ്റൂർ വഴി അങ്കമാലിയിലെത്തും.
വനപ്രദേശങ്ങൾ ഒഴിവാക്കിയായിരിക്കും പാത മുന്നോട്ടു പോകുന്നത്. കൂടാതെ ശബരിമല, എരുമേലി, ഭരണങ്ങാനം തൂടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും കുളത്തൂപ്പുഴ, തെന്മല, കോന്നി, പുനലൂർ തുടങ്ങിയ ടൂറിസ്റ്റ് സ്പോട്ടുകളിലേയ്ക്കും കണക്ടിവിറ്റിയും ഉണ്ടായിരിക്കും. 227 കി.മീ.വരുന്ന ഈ ഹൈവേ നിർമാണത്തിൽ പരമാവധി കുടിയൊഴുപ്പിക്കലുകൾ ഉണ്ടാകാത്ത തരത്തിലായിരിക്കും ഡിസൈൻ വരുന്നത്.
ഭാരത് മാല പരിയോജന പദ്ധതിയിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള നടപടികൾക്ക് അനുയോജ്യമായി വരുന്ന തരത്തിലുള്ള ഡിസൈനിംഗ് ഉണ്ടെങ്കിൽ മാത്രമേ പദ്ധതിയ്ക്ക് പൂർണ്ണമായ അംഗീകാരം ലഭിക്കുകയുള്ളൂ. റോഡു നിർമാണവുമായി ബന്ധപ്പെട്ട് പൊതുവെ കേരളത്തിൽ ഉണ്ടാകുന്ന നിയമ തടസ്സങ്ങളും, സ്ഥമേറ്റെടുപ്പ ്പ്രശ്നങ്ങളും, മെല്ലെപ്പോക്കും, നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവുമെല്ലാം ഈ ഹൈവേയുടെ നിർമാണത്തിലും ഉണ്ടാകുമോ എന്നതാണ് മറ്റൊരാശങ്ക. തലസ്ഥാന വികസനത്തിൽ മറ്റൊരു നാഴികകല്ല് ആയി മാറുന്ന ഗ്രീൻ ഫീൽഡ് ഹൈവേയുടെ നിർമാണം എല്ലാ തടസ്സങ്ങളും അതിജീവിച്ച് പൂർത്തിയാകട്ടെയെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം.
മറ്റു ലേഖനങ്ങൾ വായിക്കാം
0 അഭിപ്രായങ്ങള്‍