മുതലപ്പൊഴി മരണപ്പൊഴിയാകുന്നു

 മുതലപ്പൊഴി മരണപ്പൊഴി

    തിരുവനന്തപുരം അഞ്ചുതെങ്ങിലെ മുതലപ്പൊഴിയിൽ ജീവൻ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം കൂടി വരികയാണ്. മത്സ്യബന്ധനം മാത്രം ഉപജീവനമാക്കിയ തീരദേശവാസികളുടെ ജീവിതം മഴക്കാലമായതോടെ അതിദുരിത പൂർണ്ണമായി മാറിയിരിക്കുന്നു.

    ഏതാണ്ട് 60 ഓളം പേർ ഇവിടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അപകടത്തിൽപ്പെട്ടു മരിച്ചു. മത്സ്യബന്ധനത്തിനായി പോകുന്ന വള്ളങ്ങൾക്കും, ബോട്ടുകൾക്കും കടലിലേയ്ക്ക് പോകുവാനും തിരികെ വരുവാനുമായി നിർമിച്ചതാണ് മുതലപ്പൊഴിയിലെ പുലിമുട്ടുകൾ. ഇന്ന് ഈ പുലിമുട്ടുകളിൽ മത്സ്യത്തൊഴിലാളികൾക്ക് അപകടക്കെണിയായി മാറിയിരിക്കുന്നു.


    2006 ലാണ് പുലിമുട്ട് നിർമ്മാണം ആരംഭിച്ചത്. അപകടങ്ങൾ പെരുകിയതോടെ പുലിമുട്ടിൻ്റെ നീളം കുറച്ചിരുന്നു. എന്നാൽ മഴക്കാലത്ത് അഴമുഖത്ത് മണൽത്തിട്ട രൂപം കൊള്ളാറുണ്ട്. ഇതോടെ ഈ ഭാഗത്ത് തിരയടി കൂടുതലാകും. ആ സമയത്ത് ഇവിടെ ഡ്രഡ്ജിംഗ് നടത്തി മണൽ നീക്കം ചെയ്യാറുണ്ട്. ഇക്കഴിഞ്ഞ കാലത്ത് 14 ദിവസത്തോളം ഡ്രഡ്ജിംഗ് ഇവിടെ നടത്തിയിരുന്നു.

    പുലിമുട്ടിൻ്റെ നിർമാണത്തിലുണ്ടായ അശാസ്ത്രീയതയാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതെന്നാണ് പൊതുവെയുള്ള നിഗമനം. ഡ്രഡ്ജിംഗ് നടത്തിയിട്ടും പൊഴിമുഖത്തിൻ്റെ വിസ്തീർണ്ണം കൂടുന്നില്ല എന്നത് ഒരു വസ്തുതയാണ്. മണൽത്തിട്ടകൾ കൂടാതെ ചാനലിന് അടിയിൽക്കിടക്കുന്ന പാറകളിൽ തട്ടിയും അപകടം സംഭവിക്കുന്നു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തുന്ന യാനങ്ങളാണ് കൂറ്റൻ തിരകളിൽപ്പെട്ട് അപകടത്തിൽപ്പെടുന്നത്.

    ഈ പ്രശ്നത്തിന് പരിഹാരമായി സർക്കാർ നിയോഗിച്ച എൻ.ഐ.ഒ.ടിയുടെ റിപ്പോർട്ടിനനുസരിച്ച് നടപടികൾ കൈക്കൊള്ളാനുള്ള തീരുമാനം ആയിട്ടുണ്ട്. എന്നാൽ അത് പ്രാവർത്തികമാകുമോ എന്നത് കണ്ടറിയാം എന്നതാണ് അവസ്ഥ. ഒരു വശത്ത് തീരശോഷണവും, മറുവശത്ത് മാറിവരുന്ന കാലാവസ്ഥയും കടൽക്ഷോഭങ്ങളും മത്സ്യത്തൊഴിലാളികൾക്ക് ദുരിതങ്ങൾ സമ്മാനിക്കുന്നു.

    മുതലപ്പൊഴി ഫിഷിംഗ് ഹാർബറും പൊഴിക്കരയും ഇന്ന് ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. ബീച്ചിൻ്റെ സൌന്ദര്യം ആസ്വദിക്കാനായി തദ്ദേശീയർ ഒഴിവു ദിനങ്ങളിൽ കുടുംബസമേതം ഇവിടെ എത്തിച്ചേരുന്നു. എന്നാൽ കാലവർഷം ആരംഭിക്കുന്നതോടെ സ്ഥിതി മാറുന്നു. അഞ്ചുതെങ്ങ് പ്രദേശത്ത് അതി ഭീകരമായ തരത്തിലാണ് കടലാക്രമണം സംഭവിക്കുന്നത്.

    മുതലപ്പൊഴിയിൽ മരണപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം കൂടിവരുന്നത് ആശങ്കയുളവാക്കുന്നതാണ്. ഫലപ്രദമായ പരിഹാരമാർഗ്ഗങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ട സമയമാണിത്. കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടുപിടിക്കാൻ സർക്കാരും നേവിയും നടത്തിയ ശ്രമങ്ങൾ പാളിയിരുന്നു. ഇതിനെതിരായി ശക്തമായ ജനരോക്ഷവും ഉയർന്നിരിക്കുന്നു.

    മരണക്കെണിയായി മാറിയിരിക്കുന്ന മുതലപ്പൊഴി  ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നു. അശാസ്ത്രീയ നിർമ്മാണം കൊണ്ട് ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടേ മതിയാകൂ.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍