നഗരത്തിൽ ഇനി പാർക്കിംഗിന് പിഴ കർശനമാക്കുന്നു
പാർക്കിംഗ് ചെയ്യാൻ ഒട്ടും സ്ഥലമില്ലാത്ത അവസ്ഥയിൽ നഗരത്തിലെ അനധികൃത പാർക്കിംഗിന് പിഴ ചുമത്താൻ കർശന നടപടികളുമായി പോലീസ്. മൂന്ന് ഘട്ടങ്ങളായാണ് പരിപാടി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ സെക്രട്ടേറിയേറ്റ് പരിസരത്തുള്ള പാർക്കിംഗാണ് നിരോധിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ചാക്ക മുതൽ തമ്പാനൂർ വരെയും, മൂന്നാം ഘട്ടത്തിൽ ഉള്ളൂർ-മെഡിക്കൽ കോളേജ്-പേട്ട എന്നിവിടങ്ങളിലുമാണ് നിരോധനം വരുന്നത്.
സെക്രട്ടേറിയേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരാണ് കുഴങ്ങുന്നത്. എവിടെ പാർക്ക് ചെയ്യണമെന്നറിയാതെ ജനങ്ങൾ വലയുന്നു. കാരണം അടുത്തെങ്ങും മറ്റൊരു പാർക്കിംഗ് കേന്ദ്രം ഇല്ലാത്തതു തന്നെ.
രണ്ടാം ഘട്ടത്തിൽ ചാക്ക മുതൽ പാറ്റൂർ വരെ ഇരു വശത്തെ പാർക്കിംഗ് ആണ് ഇപ്പോൾ ഒഴിപ്പിച്ചത്. പാറ്റൂർ മുതൽ എ.കെ.ജി സെൻ്റർ വരെ ഒരു വശത്തും. ഈ ഭാഗങ്ങളിൽ ഉള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഉള്ളവർ വാഹനം റോഡിൽ പാർക്ക് ചെയ്താൽ പിഴ ഉറപ്പ്. സ്ഥാപനങ്ങൾ സ്വന്തമായി പാർക്കിംഗ് സൌകര്യം ഒരുക്കണമെന്ന് നിയമം ഉണ്ടെങ്കിലും, തിരുവനന്തപുരത്തിൽ അതിന് മതിയായ സൌകര്യമില്ല എന്ന അവസ്ഥയാണ്.
മൂന്നാം ഘട്ടത്തിൽ ഉള്ളൂർ, മെഡിക്കൽ കോളേജ്, കുമാരപുരം, കണ്ണമ്മൂല, പേട്ട ഭാഗങ്ങളിലും റോഡിലെ പാർക്കിംഗ് നിരോധിച്ചിരിക്കുകയാണ്. 250 രൂപയാണ് ഇപ്പോൾ പാർക്കിംഗിൻ്റെ പിഴ.
യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാതെ നടപ്പിലാക്കുന്ന പരിഷ്ക്കാരങ്ങൾ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നു. സ്ഥല പരിമിതി കൊണ്ട് വീർപ്പു മുട്ടുന്ന തീരുവനന്തപുരം നഗരത്തിലെ പാർക്കിംഗ് എന്നത് വലിയൊരു കടമ്പ തന്നെയാണ്. എ.ഐ ക്യാമറകളിലൂടെയുള്ള ഗതാഗത ലംഘനങ്ങൾക്കൊപ്പം, പാർക്കിംഗ് നിരോധനവും കൂടിച്ചേരുമ്പോൾ നഗരയാത്ര ഇനി ദുഷ്ക്കരമാകും എന്ന കാര്യം ഉറപ്പാണ്. നിയമങ്ങൾ എല്ലാം ജനനന്മയ്ക്കാണെങ്കിലും അത് നടപ്പാക്കുന്നതിലെ ആസൂത്രണം മികച്ചതാകണം.
മറ്റ് ലേഖനങ്ങൾ വായിക്കാം
സ്മാർട്ട് റോഡുകൾ മേയ് മാസം തന്നെ പൂർത്തിയാക്കാൻ കർശന നിർദ്ദേശം
0 അഭിപ്രായങ്ങള്‍