ലാഭത്തിലായ കർണാടക മോഡൽ പരീക്ഷിക്കാൻ കെ.എസ്.ആർ.ടി.സി
നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന KSRTC യെ ര ക്ഷപ്പെടുത്താൻ പല പദ്ധതികൾ നടപ്പിലാക്കിയെങ്കിലും ഒന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. ഇപ്പോൾ കർണാടക RTC യെ മാതൃകയാക്കി പ്രവർത്തനം നടത്തണമെന്ന ആശയം മുന്നോട്ടു വന്നിരിക്കുകയാണ്.
ഇതിനെക്കുറിച്ച് പഠനം നടത്തിറിപ്പോർട്ട് തയ്യാറാക്കാൻ പ്ലാനിംഗ് ബോർഡിന് ധനവകുപ്പിൻ്റെ നിർദ്ദേശം ലഭിച്ചിരിക്കുകയാണ്. സംസ്ഥാന ബഡ്ജറ്റ് ചർച്ചകളിൽ ഇത്തരം ഒരു പഠനം നടത്തിനെക്കുറിച്ച് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഗ്രാമ-നഗര സർവ്വീസുകൾ, ടിക്കറ്റ് നിരക്ക്, കോർപ്പറേഷന മാനേജ്മെൻ്റ് രീതി എന്നീ കാര്യങ്ങളെക്കുറിച്ചാണ് പഠിക്കുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പ്രൊഫസർ സുശീൽ ഖന്ന സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ നടപ്പിലാക്കാക്കൊണ്ടിരിക്കുന്നത്.
കേരളത്തിന് കർണാടക RTC യിൽ നിന്നും നിരവധി കാര്യങ്ങൾ മാതൃകയാക്കാവുന്നതാണ്. നഷ്ടത്തിൻ്റെ തോത് കുറച്ച് അവർ ഇപ്പോൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. പൊതു ഗതാഗതത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽ വരുമാനത്തിൽ വളരെ മുന്നിലാണ് കർണാടകം.
കർണാടക RTC യുടെ പ്രധാന വരുമാനം ടൊൺ ടു ടൌൺ സർവീസുകളും ദീർഘദൂര സർവീസുകളുമാണ്. കേരളത്തിൻ്റെ പല ഭാഗത്തേക്കും 40 ഓളം സർവീസുകൾ കർണാടകRTC നടത്തുന്നുണ്ട്.
കർണാടക RTC യുടെ പ്രത്യേകതകൾ
എന്തൊക്കെയാണ് കർണാടക RTC യുടെ പ്രത്യേകതകൾ എന്നു നോക്കാം. ഒന്നാമത് ജീവനക്കാരുടെ കാര്യക്ഷമത തന്നെയാണ്. ഓരോ റൂട്ടിലേക്കും ബസുകൾക്ക് നിശ്ചിത ലിറ്റർ ഡീസൽ അനുവദിച്ചിട്ടുണ്ട്. ഉദാഹരണമായി, ബംഗ്ലൂരു-എറണാകുളം എ.സി മൾട്ടി ആക്സിൽ സർവീസീന് ഇരു വശത്തേക്കുമായി 1250 കി.മീ.ഓടാൻ 310 ലിറ്റർ ഡീസലാണ് അനുവദിച്ചിരിക്കുന്നത്. ഇത്രയും ഡീസൽ കൊണ്ട് ലക്ഷ്യം കൈവരിക്കണം. ഇതിൽ കൂടുതൽ ആയാൽ ജീവനക്കാരനെതിരെ അച്ചടക്ക നടപടിയെടുക്കും. ലക്ഷ്യം നേടുന്നവർക്ക് എല്ലാ മാസവും കൂടാതെ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നിവയിൽ പ്രത്യേകം അവാർഡ് നൽകും.
മറ്റൊന്ന് കെട്ടിടങ്ങളിൽ നിന്നുള്ള വരുമാനമാണ്. പ്രധാന ബസ്സ്റ്റാൻഡുകളിലെ വാണിജ്യ കെട്ടിടങ്ങൾ, മറ്റു പരസ്യങ്ങൾ എന്നിവയിൽ നിന്നും നല്ല വരുമാനം നേടുന്നു. അപകടങ്ങൾ കുറയ്ക്കാനായി ആഴ്ചയിലൊരിക്കൽ ജീവനക്കാർക്ക് ബോധവത്ക്കരണം നൽകുകയും ചെയ്യുന്നു. ഓരോ റൂട്ടിലെ അപകട സാധ്യത, മറ്റു പ്രശ്നങ്ങൾ, വരുമാനം ഉയർത്താനുള്ള മാർഗങ്ങൾ, ഡീസൽ ചിലവ് കുറയ്ക്കാനുള്ള വഴികൾ എന്നിവയെല്ലാം എപ്പോഴും ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു വരുന്നു.
മുതിർന്ന ഉദ്യോഗസ്ഥരും, ജീവനക്കാരും മറ്റുള്ളവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും നൽകുന്നു. സൌഹൃദ മനോഭാവമാണ് കർണാടകRTC യുടെ പ്രധാന മുഖമുദ്ര. യാത്രക്കാരോട് എങ്ങിനെ പെരുമാറണമെന്നതിനെപ്പറ്റി ജീവനക്കാർക്ക് കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടികൾ ഉടനെടുക്കും. ഏതെങ്കിലും യാത്രക്കാരൻ ഒരു പരാതി ഉന്നയിച്ചാൽ അത് അന്വേഷിച്ച് സത്യമാണെന്ന് തെളിഞ്ഞാൽ ആ ജീവനക്കാരൻ്റെ ഡ്യൂട്ടി അപ്പോൾ തന്നെ നിർത്തിക്കും.
കേരള RTCയ്ക്ക് 4,000 ബസുകളും, 25,612 ജീവനക്കാരും, 6.04 എന്ന അനുപാതവും ഉള്ളപ്പോൾ കർണാടകRTC യ്ക്ക് 24,000 ബസുകളും, 1,04,400 ജീവനക്കാരും, 4.35 എന്ന അനുപാതവുമാണ് ഉള്ളത്. കർണാടകത്തിൽ KSRTCയെ കൂടാതെ BMTC, NORTH EAST TC, NORTH WEST TC എന്നീ ഉപ കോർപ്പറേഷനുകളും ഉണ്ട്. BMTCയ്ക്ക ബംഗലൂരുവിൽ മാത്രം 7000 ബസുകളാണ് സർവീസിനുള്ളത്. ഇതിൽ നിന്നും ദിവസം 8 കോടി കളക്ഷൻ വരുമാനം ലഭിക്കുന്നു. ഇത് കേരളത്തിലെ മൊത്തം സർവീസുകൾ ഒരു ദിവസം നടത്തുന്നതിനേക്കാൾ കൂടുതൽ വരുമാനമാണ്.
കേരളത്തിൽ നഗര ഗതാഗതത്തിനു മാത്രമായി ആരംഭിച്ച KURTC ഏതാണ്ട് പൂട്ടിക്കെട്ടിയ അവസ്ഥയിലാണുള്ളത്. കണ്ടക്ടർ ഇല്ലാത്ത ടൌൺ ടു ടൌൺ, ഡ്രൈവർ കം കണ്ടക്ടർ എന്നിവയെല്ലാം കർണാടകത്തിൽ വിജയിച്ച മാതൃകകളാണ്. 8 വർഷം മുൻപ് തന്നെ ട്രാവൽ കാർഡുകളും കർണാടകത്തിൽ നടപ്പിലാക്കിയിരുന്നു.
ബംഗലൂരു, മണ്ഡ്യ, ബെൽഗാം, ബെല്ലാരി, യശ്വന്ത്പുര, കെങ്കേരി എന്നിവടങ്ങളിൽ കർണാടക RTCയ്ക്ക് വമ്പൻ വാണിജ്യ സമുച്ചയങ്ങൾ ഉണ്ട്. കേരളത്തിൽ തമ്പാനൂരിലെ വാണിജ്യ സമുച്ചയം പൂർണ്ണമായും ഉപയോഗപ്പെടുത്താന സാധിക്കാതെ കിടക്കുന്നു എന്നതാണ് മറ്റൊരു വസ്തുത.
കേരള RTC ഇപ്പോൾ നടത്തുന്ന ഈ പഠനത്തിൽ നിന്നും ലഭിക്കുന്ന ആശയങ്ങൾ നടപ്പിലാക്കി സ്ഥാപനത്തെ നഷ്ടത്തിൽ നിന്നും കരകയറ്റി കൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം.
മറ്റു ലേഖനങ്ങൾ വായിക്കുക
എം.സി.റോഡിലെ കുരുക്കിന് പരിഹാരം ഗ്രീൻഫീൽഡ് ഹൈവേ




.jpg)


0 അഭിപ്രായങ്ങള്‍