നവരാത്രി വിഗ്രഹങ്ങൾക്ക് തലസ്ഥാനത്ത് വരവേല്പ്
പത്മനാഭപുരത്തു നിന്നും നവരാത്രിക്കായി പതിവു പോലെ വിഗ്രഹങ്ങൾ തലസ്ഥാനത്ത് എത്തിച്ചേർന്നു. ഭക്തിയും ആചാരവും ഇഴകലർന്ന ഈ സുപ്രധാന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ ഒത്തു കൂടി.
സരസ്വതിദേവി, വേളമല കുമാര സ്വാമി, ശുചീന്ദ്രം മുന്നൂറ്റി നങ്ക എന്നീ വിഗ്രഹങ്ങളാണ് തലസ്ഥാനത്ത് എത്തിച്ചേർന്നത്. പത്മനാഭപുരത്തു നിന്നും നെയ്യാറ്റിൻകരയിലെ വിശ്രമത്തിനു ശേഷം ഘോഷയാത്രയായാണ് തലസ്ഥാനത്തേക്ക് വരുന്നത്. നഗരാതിർത്തിയായ നേമത്ത് റവന്യൂ വകുപ്പിൻ്റെ സ്വീകരണം ഉണ്ടായിരുന്നു. അവിടെ നിന്നും കരമന ആവടിയമ്മൻ കോവിലിൽ എത്തുന്നു. ഇവിടെ ഇറക്കിപൂജയും സരസ്വതി ദേവിക്ക് ആറാട്ടും നടക്കുന്നു. ഇവിടെ നിന്നും കുമാരസ്വാമിയെ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് എഴുന്നെള്ളിക്കുന്നു.
വൈകുന്നേരം കിള്ളിപ്പാലത്ത് വച്ച് ഘോഷയാത്രക്ക് ഗംഭീര വരവേല്പ് നല്കപ്പെട്ടു. ചാലകമ്പോളത്തിലൂടെ വന്ന ഘോഷയാത്രക്ക് വൻ ഭക്തജനത്തിരക്കും പുഷ്പവൃഷ്ടിയും ഉണ്ടായിരുന്നു. വിവിധ നവരാത്രി സംഘടനയുടെ പ്രതിനിധികൾ, ദേവസ്വം ജീവനക്കാർ എന്നിവരും ഘോഷയാത്രക്ക ്അകമ്പടി സേവിച്ചു.
ഘോഷയാത്രക്ക് അകമ്പടിയായി കൊണ്ടു വന്ന ഉടവാൾ, നവരാത്രി മണ്ഡപത്തിനു മുന്നിൽ രാജകുടുംബ സ്ഥാനി മൂലം തിരുനാൾ രാമവർമ്മ ഏറ്റുവാങ്ങി. സരസ്വതി ദേവിക്ക് പത്മതീർത്ഥക്കുളത്തിൽ ആറാട്ട് നടത്തി. എന്നിട്ട് നവരാത്രി മണ്ഡപത്തിലെ നല്ലിരുപ്പ് മുറിയിൽ പൂജയ്ക്കിരുത്തി.
കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും, മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും ആണ് ഇരുത്തുന്നത്. 2022 ഒക്ടോബർ 5 നാണ് ഈ വർഷത്തെ പൂജയെടുപ്പ് നടക്കുന്നത്. ആറിന് നല്ലിരുപ്പ് എന്ന ചടങ്ങ് നടക്കുന്നു. 7 ന് മാതൃ സ്ഥാനങ്ങളിലേക്ക് മടക്ക ഘോഷയാത്ര നടക്കുന്നു.
നഗരത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം ഇതോടെ നവരാത്രി ഉത്സവത്തിന് തുടക്കമായി. തലസ്ഥാനം ഇനി 9 നാൾ ഭക്തിനിർഭരമായ ആചാരത്തിന് സാക്ഷിയാകുന്നു.
മറ്റു ലേഖനങ്ങൾ വായിക്കാം
0 അഭിപ്രായങ്ങള്‍