തലസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു
ഈയടുത്ത കാലത്ത് തലസ്ഥാനത്ത് നടന്ന അതിക്രൂരമായ കൊലപാതകം ലഹരി മാഫിയയുടെ പകവീട്ടൽ ആണെന്ന് കണ്ടത്തിയിരിക്കുന്നു. മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ ഒഴുകിയെത്തിയ മുറിച്ച കാലുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ ആണ് ഇത് കണ്ടെത്തിയത്.
മയക്കുമരുന്ന് കടത്തലും വില്പനയും ഇതിനെത്തുടർന്ന് ഉണ്ടാകുന്ന കുടിപ്പകയും കൊലപാതകങ്ങളും നഗരത്തിലെ ശാന്തജീവിതത്തിന് ഭീഷണിയായിരിക്കുന്നു. 2021 ജൂൺ മാസത്തിൽ ഊബർ ഡ്രൈവറായ ചാക്ക സ്വദേശി സമ്പത്തിനെ കൊലപ്പെടുത്തിയത് ലഹരി മാഫിയ സംഘമായിരുന്നു. 2019 മാർച്ചിൽ കരമനയിലെ അനന്തു ഗിരീഷ് കൊല്ലപ്പെട്ടതും ലഹരിമാഫിയയുമായി ബന്ധപ്പെട്ട ആക്രമണത്തിലാണ്. ഇതു കൂടാതെ നിരവധി ആക്രമണ പരമ്പരകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
മുട്ടത്തറയിൽ നിന്നും ലഭിച്ച ശരീരഭാഗങ്ങൾ കന്യാകുമാരി സ്വദേശി പീറ്റർ കനിഷ്ക്കറിനൻ്റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞിരി ക്കുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. പ്രതികൾ പിടിയി ലായിക്കഴിഞ്ഞു.
വിദ്യാർത്ഥിനികൾ ഉൾപ്പെടെ ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. സർക്കാരിൻ്റെ നേതൃത്വത്തിൽ ശക്തമായ ബോധവത്ക്കരണ ക്യാംപെയിനുകൾ ഒരു വശത്ത് നടക്കുന്നു. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ലഹരിവില്പന സജീവമാണ്. ഇതിലൂടെ ആവശ്യക്കാർക്ക് ലഹരി ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചു നൽകുന്നു. വളരെ വേഗത്തിൽ പണം സമ്പാദിക്കാനായി യുവാക്കൾ ഈ ശൃംഖലയിൽ എത്തിച്ചേരുന്നത് നിയന്ത്രിക്കാൻ സാധിക്കുന്നുമില്ല.
സിന്തറ്റിക് ലഹരികൾ പല മാർഗങ്ങളിലൂടെ സംസ്ഥാനത്ത് എത്തിച്ചേരുന്നു. ഒരു ഗ്രൂപ്പ് ആയി പണം കൊടുത്ത് വാങ്ങി പരസ്പരം പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നതെന്ന് പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗത്തിലൂടെ തന്നെ അടിമകളായി മാറുന്നതാണ് സിന്തറ്റിക് ലഹരിയുടെ പ്രത്യേകത.
വർധിച്ചു വരുന്ന ആധുനിക സൌകര്യങ്ങൾ, ജീവിതരീതികൾ, നിശാപാർട്ടികൾ, ആഘോഷങ്ങൾ എന്നിവയെല്ലാം ദൂരുപയോഗം ചെയ്യപ്പെ ട്ടുകൊണ്ടിരിക്കുന്നു. സമൂഹവുമായി ബന്ധില്ലാതെ മായാലോകത്ത് എത്തിച്ചേരുന്ന യുവതലമുറ പിന്നീട് രക്ഷപ്പെടാനാകാത്ത ചതിക്കുഴി കളിലാണ് വീഴുന്നത്. സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ പ്രലോഭിപ്പിക്കാൻ ഉള്ള സംവിധാനങ്ങൾ ലഹരിമാഫിയയുടെ ഇടയിൽ സുശക്തമാണ്. ഇതിലൂടെ വലയിൽ വീഴുന്നവരെ സമർത്ഥായി ഉപയോഗിക്കുവാനും അവർക്ക് സാധിക്കുന്നു.
ഇതിനെതിരായി പരാതിപ്പെടാൻ സാധാരണക്കാർക്ക് പേടിയാണ്. വിവരങ്ങൾ അപ്പപ്പോൾ ലഭിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ മാഫിയകൾക്ക് ഉണ്ട്. 2021 ൽ പിടിക്കപ്പെട്ട ലഹരിയേക്കാൾ നാലിരട്ടിയാണ് ഇപ്പോൾ പിടികൂടിയത്. ഈ കണ്ണികളുടെ വിശദവിവരങ്ങൾ അടങ്ങിയ ഡാറ്റാ ബാങ്ക് സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു എന്നാണറിയുന്നത്. 2021 ൽ സംസ്ഥാനത്ത് 5,586 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാലിപ്പോൾ 2022 ൽ ഇതുവരെ 8124 കേസുകൾ ആയിട്ടുണ്ട്.
പൊതുവേ സമാധാന നഗരമെന്ന് പേരുകേട്ട തിരുവനന്തപുരത്തിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ ഞെട്ടിക്കുന്നവയാണ്. വൻ റാക്കറ്റുകൾ ലഹരി എത്തിക്കുവാനായി നെറ്റ് വർക്ക് സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. പലപ്പോഴും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വരുന്നത്. ഇതിനെതിരായി ശക്തമായ നിയമ സംവിധാനങ്ങളും ബോധവത്ക്കരണവും ഊർജ്ജിത മാക്കുവാനുള്ള സമയമാണിത്.
മറ്റു ലേഖനങ്ങൾ വായിക്കുക
0 അഭിപ്രായങ്ങള്‍