വൈ.എം.സി.എ 150 വർഷം പിന്നിടുന്നു
വൈ.എം.സി.എ (യംഗ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ) 150 വർഷം പിന്നിടുകയാണ്. ഗംഭീരമായ ആഘോഷ പരിപാടികളാണ് ഇതിനായി സംഘടിപ്പിച്ചിരിക്കുന്നത്. ഒരു വർഷം നീളുന്ന, മാസം തോറുമുള്ള പരിപാടികൾ നടത്തപ്പെടുമെന്നാണ് ഭാരവാഹികൾ പറയുന്നത്. തലസ്ഥാനത്തിലെ അഭിമാനമായ നിരവധി പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് ഇത്.
1873 ലാണ് വൈ.എം.സി.എ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ടത്. കൊൽക്കത്തയ്ക്കു ശേഷം രാജ്യത്തെ രണ്ടാമത്തെ വൈ.എം.സി.എ സ്ഥാപനമായിരുന്നു ഇത്. സെനാന മിഷണറി ആയിരുന്ന മിസ് മേരി ബോൺ ആണ് സ്ഥാപനത്തിൻ്റെ പിറവിയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. തദ്ദേശിയർ ആയിരുന്നു ഇതിലെ അംഗങ്ങൾ. മ്യൂസിയം ബെയിൻസ് കോമ്പൌണ്ടിൽ സ്റ്റുഡൻ്സ് ഹോസ്റ്റലായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. പിന്നീട് തിരുവിതാംകൂർ മഹാരാജാവ് സെക്രട്ടറിയേറ്റിനു സമീപം 78 സെൻ്റ് സ്ഥലം സ്ഥാപനത്തിനായി നൽകുകയുണ്ടായി. 1917 ലാണ് ഈ സ്ഥലം നൽകിയത്. 1925 ൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൻ്റെ നിർമാണം പൂർത്തിയാക്കി.
സ്വാതന്ത്ര്യ സമര കാലത്ത് ധീര ദേശാഭിമാനികളുടെ സംഗമകേന്ദ്രമായിരുന്നു ഇവിടം. ഇതറിഞ്ഞ അന്നത്തെ ദിവാൻ സർ സി.പി വൈ.എം.സി.എ പൂട്ടിയിടുമെന്ന് മുന്നറിയിപ്പു നൽകി. പിന്നീട് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദേശീയ പതാക ഉയർത്തുന്നത് സി.പി. നിരോധിക്കുകയുണ്ടായി. അന്ന് വൈ.എം.സി.എ യിൽ പട്ടം താണുപിള്ള വെല്ലുവിളിയോടെ ഇവിടെ ദേശീയ പതാക ഉയർത്തുകയുണ്ടായി.
തിരുവനന്തപുരം നഗരത്തിൽ എത്തുന്ന വിദ്യാർത്ഥികൾക്കായുള്ള ആദ്യത്തെ ഹോസ്റ്റൽ 1963 ൽ രാഷ്ട്രപതിയായിരുന്ന വി.വി.ഗിരി ഇവിടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ ആദ്യത്തെ ടേബിൾ ടെന്നീസ് കോച്ചിംഗ് സെൻ്റർ ആരംഭിച്ചത് ഇവിടെ ആണ്. നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതും ഇവിടെത്തന്നെയാണ്.
നിരവധി സാമൂഹ്യസേവന പ്രവർത്തനങ്ങളും വിദ്യർത്ഥികൾക്ക് പഠന സൌകര്യങ്ങളും ഇവിടെ ഒരുക്കുന്നു. സിവിൽ സർവീസ്, ബാങ്കിംഗ്, വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം, സേവന പ്രവർത്തനങ്ങൾ എന്നിവയും നടത്തി വരുന്നു. വൈ.എം.സി.എ യിൽ ആർക്കും മെമ്പർഷിപ്പ് എടുക്കാവുന്നതാണ്. 17 അംഗ ഭരണസമിതിയാണ് ഇതിൻ്റെ മേൽനോട്ടം നിർവഹിക്കുന്നത്.
മറ്റു ലേഖനങ്ങൾ വായിക്കുക
0 അഭിപ്രായങ്ങള്‍