തിരുവനന്തപുരം വികലാംഗ സൌഹൃദ നഗരം
സംസ്ഥാന സർക്കാരിൻ്റെ മികച്ച വികലാംഗ സൌഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം ജില്ലയ്ക്ക് ലഭിച്ചു.തിരുവനന്തപുരം നഗരസഭ നടത്തിയ നിരവധി പ്രവർത്തനങ്ങൾ ആണ് ഈ അവാർഡ് ലഭിക്കാൻ കാരണം.
കേൾവി തകരാറിനുളള കോക്ലിയാർ ഇംപ്ലാൻ്റുകളുടെ വിതരണം, സ്കൂട്ടറുകളുടെ വിതരണം, വീൽചെയറുകൾ, സ്കോളർഷിപ്പുകൾ, കെട്ടിടങ്ങൾ വികലാംഗ സൌഹൃദമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആണ് ഈ അവാർഡിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഈയിനത്തിൽ 11.07 കോടി രൂപ നഗരസഭ ചിലവിട്ടിട്ടുണ്ട്.
പ്രവർത്തനങ്ങൾ
മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ള നന്മ സ്കോളർഷിപ്പിനായി 4.95 കോടി രൂപ ചിലവിട്ടിട്ടുണ്ട്. ഇതുവരെ 3,666 ഗുണഭോക്താക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു. പ്രത്യേകം ടയറുകൾ ഘടിപ്പിച്ച സ്കൂട്ടറുകൾ 171 പേർക്ക് ലഭിച്ചു. കോക്ലിയാർ ഇംപ്ലാൻ്റ് മെയിൻ്റൻസ് 10 പേർക്ക് നൽകി. കാഴ്ച പരിമിതർക്കായി സംസാരിക്കുന്ന കംപ്യൂട്ടറുകളുടെ വിതരണം നടന്നു. വഴിയോര കച്ചവടക്കാരായ വികലാംഗർക്കും സഹായം ലഭിച്ചു. നിരവധി സർക്കാർ കെട്ടിടങ്ങൾ, അംഗനവാടികൾ, ഓഫീസുകൾ എന്നിവടങ്ങളിൽ റാംപുകളും മറ്റു സൌകര്യങ്ങളും ഒരുക്കി. കൂടാതെ നിരവധി ക്ഷേമ പെൻഷനുകളും വിതരണം ചെയ്തു.
അന്താരാഷ്ട്ര വികലാംഗ ദിനത്തിൽ ഡിസംബർ മൂന്നിന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു അവാർഡ് സമ്മാനിക്കും.
മെട്രോപൊളിറ്റൻ നഗരമായി വികസിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരത്ത് നിരവധി സ്ഥാപനങ്ങളിൽ വികലാംഗ-ഭിന്നശേഷി സൌഹൃദ സംവിധാനങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. തിരുവനന്തപുരം മ്യൂസിയത്തിൽ വികലാംഗ സൌഹൃദ പാർക്ക് തയ്യാറാക്കിയത് ശ്രദ്ധേയമായ കാര്യമാണ്. അതുപോലെ വിമാനത്തവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും കൂടുതൽ സൌകര്യങ്ങൾ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് തയ്യാറാക്കണം. ഇതിനായി ഭരണസംവിധാനങ്ങൾ ഉണർന്ന പ്രവർത്തിക്കട്ടെയെന്ന് പ്രത്യാശിക്കാം.
0 അഭിപ്രായങ്ങള്‍