വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രതീക്ഷകൾ
വിഴിഞ്ഞം തുറമുഖത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. പല പ്രതിസന്ധികളെയും നേരിട്ട് ഇപ്പോൾ തുറമുഖ നിർമാണം ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. സ്വാഭാവികമായി 20മീറ്റർ ആഴവും, അന്താരാഷ്ട്ര കപ്പൽ പാതയിൽ നിന്നും 12 നോട്ടിക്കൽ അകലവും വിഴിഞ്ഞത്തിൻ്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. വിഴിഞ്ഞം വന്നാൽ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.
തുറമുഖം പ്രവർത്തന സജ്ജമാകുമ്പോൾ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് ഇവിടേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും. ഇതിലൂടെ കോടിക്കണക്കിന് രൂപ രാജ്യത്തിന് ലാഭിക്കാനാകും. വിദേശ നാണ്യ വിനിമയത്തിലും കയറ്റിറക്ക് മേഖലയിലും വൻ നേട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാർഗോ നീക്കത്തിലൂടെ രാജ്യത്തിലെ നിരവധി വ്യവസായങ്ങൾക്കും നേട്ടമാകും.
സ്വാഭാവിക ആഴം ഉള്ളതിനാൽ ഇടയ്ക്കിടയ്ക്ക് ഡ്രഡ്ജിംഗ് നടത്തേണ്ട സാഹചര്യവും ഉണ്ടാകുന്നില്ല എന്നതു തന്നെ പണം പാഴാക്കുന്നത് തടയാൻ സാധിക്കുന്നു. ഇതിനോടൊപ്പം ആധുനിക ഫിഷിംഗ് ഹാർബർ, ക്രൂയിസ് ടെർമിനൽ എന്നിവയും ചേരുന്നതോടെ വൻ വികസന കേന്ദ്രമായി വിഴിഞ്ഞം മാറുന്നു. ഇതു കൂടാതെ തന്നെ തലസ്ഥാനത്ത് റോഡ് വികസനവും, മെച്ചപ്പെട്ട ആധുനിക സൌകര്യങ്ങളും ടൂറിസവും വളരും.
ഏതാണ്ട് 4000 കോടി രൂപയാണ് വർഷത്തിൽ മറ്റ് മദർ പോർട്ടുകളിലേക്ക് രാജ്യത്തു നിന്നും ചരക്കിറക്കാനായി ചിലവാക്കേണ്ടി വരുന്നത്. കഴിഞ്ഞ വർഷം 61,500 കോടി ഡോളറിൻ്റെ ഇറക്കുമതിയും 47,000 കോടി ഡോളറിൻ്റെ കയറ്റുമതിയും ഇന്ത്യയിൽ നടന്നു. ഇതിൽ ഭൂരിഭാഗവും കൊളംബോ തുറമുഖം വഴി ആയിരുന്നു. ഒരു ചരക്ക ്കണ്ടയ്നർ ഹാൻഡ്ലിംഗ് ചാർജ്ജിൽ മാത്രം 10,000 ഓളം രൂപയാണ് വിഴിഞ്ഞം തുറമുഖം വരുമ്പോൾ ലാഭിക്കാനാകുന്നത്.
ക്രെയിൻ സർവീസ് സെൻ്ററുകൾ, കണ്ടെയ്നർ സ്റ്റോറേജുകൾ, റഫ്രിജറേഷൻ കേന്ദ്രങ്ങൾ, ഇലക്ട്രോണിക്സ് സ്ഥാപനങ്ങൾ, ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകൾ തുടങ്ങിയവ ധാരാളമായി തുടങ്ങുമ്പോൾ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും ഉണ്ടാകുന്നു. മറ്റൊന്ന് ടൂറിസം വികസനമാണ്. 5000 ത്തോളം യാത്രക്കാരെ വഹിക്കുന്ന ആഡംബര കപ്പലുകൾക്ക് ഈ തുറമുഖം ഉപയോഗിക്കാനാകും. ഇതിനോടനുബന്ധിച്ച് റെയിൽപ്പാത, ഔട്ടർ റിംഗ് റോഡ് എന്നിവ വരുന്നതും തലസ്ഥാനത്തിൻ്റെ മുഖഛായ മാറ്റുന്നതായിരിക്കും.
40 വർഷത്തേയ്ക്കാണ് അദാനി ഗ്രൂപ്പിന് തുറമുഖ നടത്തിപ്പ് നൽകിയിരിക്കുന്നത്. ഈ കാലയളവിൽ 28,000 കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്ന് പറയുന്നു. കേരളത്തിന് 4,700 കോടിയും, നികുതിയിനത്തിൽ 2,700 കോടിയും അദാനിയ്ക്ക് 2,391 കോടിയും ലഭിക്കുമെന്നാണ് കണക്കുകൾ.
എന്തായാലും പ്രതീക്ഷിച്ച രീതിയിൽ എല്ലാം നടക്കുകയാണെങ്കിൽ പ്രത്യക്ഷമായും പരോക്ഷമായും പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ വന്നു ചേരുന്നതു തന്നെ രാജ്യത്തിന് നേട്ടമാണ്. തുറമുഖം പ്രവർത്തന സജ്ജമാകുന്നതോടെ തിരുവനന്തപുരത്തിൻ്റെ വികസനവും വേഗത്തിലാകും.
മറ്റു ലേഖനങ്ങൾ വായിക്കാം
ലൈറ്റ് മെട്രോയ്ക്കായി പുതിയ സാധ്യത പഠനം നടത്തുന്നു
തലസ്ഥാനത്ത് ഡിജിറ്റൽ സയൻസ് പാർക്ക് വരുന്നു
0 അഭിപ്രായങ്ങള്‍