വിഴിഞ്ഞം റെയിൽപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നു

     വിഴിഞ്ഞം റെയിൽപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നു

    വിഴിഞ്ഞം തുറമുഖത്തെ പൊതു ഗതാഗതവുമായി ബന്ധിപ്പിക്കാനുള്ള റെയിൽ പാതയ്ക്കു വേണ്ടിയുള്ള നടപടികൾ തുടങ്ങി. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെയാണ് ഈ പാത വരുന്നത്. ബാലരാമപുരം കണക്ടിങ് സ്റ്റേഷൻ ആയിരിക്കും. ഈ റെയിൽ പാത നിർമിക്കാൻ സ്ഥലമേറ്റെടുപ്പിന് സർക്കാർ പ്രഥമിക വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്.

vizhinjam railway line

    1100 കോടി രൂപയാണ് ഈ പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥലമേറ്റെടുത്ത് നൽകിയാൽ പെട്ടന്നു തന്നെ നിർമാണം തുടങ്ങുമെന്ന് റെയിൽവേയും അറിയിക്കുന്നു. സംസ്ഥാനത്തോടൊപ്പം കേന്ദ്രവും പദ്ധതി വിഹിതം വഹിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആകെ 5.602 ഹെക്ടർ ഭൂമിയാണ് ഇതിന് വേണ്ടി വരുന്നത്. 

    നെയ്യാറ്റിൻകര താലൂക്കിലെ ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ, വിഴിഞ്ഞം വില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനായി സാമൂഹ്യ ആഘാത പഠനം നടത്താൻ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. 2023 മാർച്ചിന് മുൻപ് ഇത് പൂർത്തിയാക്കേണ്ടതുണ്ട്. ആദ്യഘട്ട സർവേയിൽ സർവേ നമ്പരുകളിൽ ആശയക്കുഴപ്പം ഉള്ളതിനാൽ വീണ്ടും സംയുക്ത സ്ഥലപരിശോധന നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

    നേരത്തേ ഈ പദ്ധതിയ്ക്കായി തുടർപഠനം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ആദ്യം നിർദ്ദേശിച്ച അലൈൻമെൻ്റിൽ വ്യത്യാസം വരുന്നതും, നിർദ്ദേശിച്ച കാലയളവിൽ പഠനം പൂർത്തിയാക്കാൻ സാധിക്കാത്തതും കൊണ്ട് അനുമതി നിഷേധിച്ചിരുന്നു. ഭൂമിശാസ്ത്ര പരമായുള്ള പ്രത്യേകതകൾ, വെള്ളപ്പൊക്കം തുടങ്ങിയവ ഈ പദ്ധതിയെ എങ്ങിനെ ബാധിക്കുമെന്നതിൽ വ്യക്തത വരുത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചിരുന്നു.

     2014 ൽ ഈ പദ്ധതിയ്ക്ക് അനുമതി ലഭിച്ചിരുന്നു. അന്ന് കരയിലൂടെ മാത്രമാണ് ഈ റെയിൽവേ ലൈൻ കടന്നു പോകുന്നത് എന്നായിരുന്നു അവതരിപ്പിച്ചിരുന്നത്. 10.7 കി.മീ ആണ് ദൂരം കണക്കാക്കിയിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങൾ കാരണം ഇത് 9.02 കി.മീ ദൂരം വരുന്ന ഭൂഗർഭ ടണലിലൂടെ ആയിരിക്കും കടന്നു പോകുന്നത് എന്നായിരുന്നു പ്രസ്താവന വന്നത്. ഇതിൻ പ്രകാരം പാതയുടെ തുടക്കമായ വിഴിഞ്ഞത്തും അവസാനിക്കുന്ന ബാലരാമപുരത്തും മാത്രം 1.5 കി.മീ ഭൂമി ഏറ്റെടുത്താൽ മതിയാകും. ഇതിൻ്റെ ഡിപിആറിന് സതേൺ റെയിൽവേ 2021 ൽ അംഗീകാരം നൽകിയിരുന്നു. 

    ഇതിനായി ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ, വിഴിഞ്ഞം വില്ലേജുകളിൽ നിന്ന് 6.431 ഹെക്ടർ ഭൂമി വേണ്ടി വരും. എന്നാൽ നേരത്തേ നൽകിയ അലൈൻമെൻ്റിൽ വ്യത്യാസം വന്നതിനാലും അതിൻ്റെ അനുമതി കാലാവധി 2023ൽ  അവസാനിക്കുന്നതിനാലും  വനം-പരിസ്ഥിതി മന്ത്രാലയം ഇത് റദ്ദാക്കിയിരുന്നു. അതിനാലാണ് പുതിയ പഠനം നടത്തി റിപ്പോർട്ട് നൽകി അനുമതി നേടുവാൻ അധികൃതർ ശ്രമം തുടങ്ങിയത്. ഇതിനായി സ്ഥലം ഏറ്റെടുക്കാൻ ഈ കഴിഞ്ഞ ജനുവരിയിൽ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിരുന്നു..

മറ്റു ലേഖനങ്ങൾ വായിക്കുക

തലസ്ഥാനത്ത് നൈറ്റ് ലൈഫ് ടൂറിസം വരുന്നു

തിരുവനന്തപുരത്തിന് പുതിയ മാസ്റ്റർപ്ലാൻ




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍