മംഗലപുരം-പഴകുറ്റി റോഡ് വികസനം പുരോഗമിക്കുന്നു
മംഗലപുരം-പഴകുറ്റി റോഡ് വികസനത്തിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നാഷണൽ ഹൈവേയെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്. ഈ റോഡ് 3 റീച്ചുകൾ ആയിട്ടാണ് പൂർത്തിയാക്കപ്പെടുന്നത്.
ജില്ലാ ഭരണകൂടം തയ്യാറാക്കിയ സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് പ്രകാരം 1,156 പേരെയാണ് ഇത് ബാധിക്കുന്നത്. തിരുവനന്തപുരം - ചെങ്കോട്ട പാതയിലെ പഴകുറ്റിയിൽ നിന്നും ആരംഭിച്ച് കന്യാകുളങ്ങര വഴി തിരുവനന്തപുരം- കോട്ടയം എം.സി റോഡിൽ എത്തിച്ചേരുന്നതാണ് ഈ പാത. തിരുവനന്തപുരം-കൊല്ലം നാഷണൽ ഹൈവേയിൽ മംഗലപുരത്താണ് റോഡ് കൂടിച്ചേരുന്നത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളും, ആനാട് പഞ്ചായ ത്തിലെ 4 വാർഡും, വെമ്പായം പഞ്ചായത്തിലെ 3 വാർഡും ഇതിൽ ഉൾപ്പെടുന്നു. പാതയുടെ ഭാഗമായി 14 പ്രധാന ജംഗ്ഷനുകൾ രൂപപ്പെടുന്നുണ്ട്.
ഒന്നാം റീച്ചിൽ 68 സർവേ നമ്പരുകൾ ഉൾപ്പെടുന്ന 269 ആർ ഭൂമിയാണ് വരുന്നത്. റിപ്പോർട്ട് പ്രകാരം ഈ പാത വരുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാകുകയും, ഈ പ്രദേശങ്ങളിലെ സാമൂഹ്യ, സാമ്പത്തിക, അടിസ്ഥാന സൌകര്യ വികസനത്തിന് കാരണമാകുകയും ചെയ്യും.
ഭൂരിഭാഗവും സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിനായി സംഘടിപ്പിച്ച പൊതുജനങ്ങളുടെ ഹിയറിംഗിൽ നിരവധി ആശങ്കകൾ ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. റോഡ് അലൈൻമെൻ്റിൽ മാറ്റം വരുന്നതും, റോഡ് ഉയർത്തുന്നതു മൂലം വെള്ളപ്പൊക്ക സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ പുറപ്പെടുവിച്ച അനുമതി പ്രകാരം കീഴ്തോന്നയ്ക്കൽ, അയിരൂർപാറ, വെമ്പായം, കോലിയക്കോട്, മാണിക്കൽ, തേക്കട വില്ലേജുകളിൽ നിന്നായി 291.07 ആർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. മുൻപ് നെടുമങ്ങാട്, ആനാട്, തേക്കട, വെമ്പായം വില്ലേജുകളിൽ നിന്നായി 26.9 ആർ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.
മറ്റു ലേഖനങ്ങൾ വായിക്കുക
തലസ്ഥാനത്ത് ഡിജിറ്റൽ സയൻസ് പാർക്ക് വരുന്നു
വിഴിഞ്ഞം റെയിൽപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നു
തിരുവനന്തപുരത്തിന് പുതിയ മാസ്റ്റർ പ്ലാൻ
0 അഭിപ്രായങ്ങള്‍